മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ പ്രവേശിച്ച ശേഷം ദുർബലമായി
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാടിൽ കരതൊട്ട ശേഷം ദുർബലമായി തുടങ്ങി. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ചുഴലിക്കാറ്റ് ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് വച്ച് കരയിൽ പ്രവേശിച്ചു. കരതൊട്ടത്തിന് പിന്നാലെ ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി ദുർബലപ്പെട്ടു. വരും മണിക്കൂറുകളിൽ കൂടുതൽ ദുർബലമായി വടക്കൻ കേരളത്തിലൂടെയോ കർണാടകയിലൂടെയോ അറബിക്കടലിൽ പ്രവേശിച്ചേക്കും എന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
ഈ സാഹചര്യത്തിൽ ശനിയാഴ്ച രാത്രി മുതൽ വടക്കൻ കേരളത്തിലെ മലയോര മേഖലയിൽ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും കേരളത്തിൻ്റെ പലഭാഗത്തും മഴ ലഭിക്കാൻ സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ ന്യൂനമർദ്ദത്തിൻ്റെ പാതയും ശക്തിയും വ്യക്തമാകുന്നതിനനുസരിച്ച് മഴ പ്രവചനങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
നിലവിൽ ചെന്നൈക്ക് 60 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു. ന്യൂനമർദ്ദത്തിന് ഉച്ചയോടെ കൂടുതൽ ബലക്ഷയം സംഭവിക്കും. അതേസമയം ചുഴലിക്കാറ്റ് കരയിലേക്ക് എത്തിയതിന് പിന്നാലെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും 50-60km/s വേഗതയിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി തമിഴ്നാട്ടിൽ പലയിടത്തും മഴ തുടരുകയാണ് താപനിലയും കുറഞ്ഞു.