പെണ്‍കുട്ടികളോട് സംസാരിച്ചതിന് കെഎസ്ആർടിസി ജീവനക്കാൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർഥി


തിരുവനന്തപുരം പൂവാറില്‍ പെണ്‍കുട്ടികളോട് സംസാരിച്ചതിന് കെഎസ്ആർടിസി ജീവനക്കാൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർഥി. പൂവാർ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇൻസ്പെക്ടർ സുനില്‍ കുമാര്‍ മര്‍ദിച്ചുവെന്നാണ് പരാതി. അരുമാനൂർ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി ഷാനുവിനാണ് പരുക്കേറ്റത്.

തിരുവനന്തപുരം പൂവാർ ഡിപ്പോയിലാണ് പ്ലസ് വണ്‍ വിദ്യാർഥിക്ക് കെഎസ്ആർടിസി ജീവനക്കാരന്റെ മർദനമേറ്റത്. പെണ്‍കുട്ടികളോട് സംസാരിച്ചിരിക്കുകയായിരുന്നു ഷാനു. ഇതിനെ സുനില്‍ ചോദ്യം ചെയ്തു. തുടർന്ന് മർദിക്കുകയായിരുന്നുവെന്ന് ഷാനു പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരും മർദിച്ചുവെന്ന് ആരോപണമുണ്ട്. ഷാനുവിന്റെ ഷർട്ട് കീറുകയും ചെയ്തു. വിദ്യാർഥിയെ മർദിക്കുന്നത് ഒപ്പമുണ്ടായിരുന്നവർ ചോദ്യം ചെയ്തു. പിന്നീട് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് ഇടപെട്ടതെന്നാണ് സുനില്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഷാനു ശല്യം ചെയ്തിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പറയുന്നത്. ജീവനക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ ഷാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാർക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥി വ്യക്തമാക്കി.
Comments
error: Content is protected !!