MAIN HEADLINES

കണ്ണൂർ വി സി പുനർനിയമനം: ഗവർണർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു

കണ്ണൂര്‍ സര്‍വകലാശാല വി സി  ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ ചാൻസലർ കൂടിയായ ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചാൻസലർക്ക് പുറമെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം നടത്തിയത് എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ എം പി വിനോദ്, അതുൽ ശങ്കർ വിനോദ് എന്നിവർ വാദിച്ചു.

പുനർനിയമന ഉത്തരവിൽ ഒപ്പിടാൻ ഗവർണർക്ക് മേൽ സമ്മർദ്ദം ഉണ്ടായതായും അഭിഭാഷകർ ആരോപിച്ചു. എന്നാൽ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ അബ്ദുൽ നസീർ, വിക്രം നാഥ്‌ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

നോട്ടീസിന് മറുപടി നൽകാൻ കോടതി സമയപരിധി നിഷ്കർഷിച്ചിട്ടില്ല. എന്നാൽ ഗവർണർക്കുവേണ്ടി കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകർ ഹാജരാകുമോ, അതോ ഗവർണർ സ്വന്തം നിലയ്ക്ക് അഭിഭാഷകരെ വയ്ക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം.
വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും നേരത്തെ തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ വലിയ വാക്കുതർക്കം നടന്നിരുന്നു. ഇങ്ങനെ പ്രവർത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നും ഗവർണർ തുറന്നടിച്ചിരുന്നു. പുനർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തെഴുതിയെന്ന വിഷയം പ്രതിപക്ഷവും രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button