വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരണം ഉറപ്പിക്കുമെന്ന് ഫിന്‍ലാന്‍ഡ് അംബാസിഡര്‍
ഫിൻലാൻഡ് സഹകരണത്തോടെ ടാലൻറ് കോറിഡോറും ഇന്നവേഷൻ കോറിഡോറും വികസിപ്പിക്കുന്നതിന് ധാരണയായി. ഫിൻലൻഡ് അംബാസിഡർ റിത്വ കൗക്കു റോണ്ടെ (Ritva Koukku — Ronde) മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇത് സംബന്ധിച്ച മാർഗ്ഗരേഖ ഫിൻലാൻഡിലെയും കേരളത്തിലെയും അക്കാദമിക് വിദഗ്ധർ ചേർന്ന് തയ്യാറാക്കും.
നേരത്തെ ആറു മേഖലകളിൽ കേരളവും ഫിന്‍ലാന്‍ഡും തമ്മില്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ശൈശവകാല വിദ്യാഭ്യാസവും പരിചരണവും, ശാസ്ത്രം, ഗണിതം, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, മൂല്യനിർണയം‚ അധ്യാപക വിദ്യാഭ്യാസം എന്നിവയാണ് ഫിൻലാൻഡുമായി സഹകരണം ഉറപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന മേഖലകൾ. ഈ മേഖലകളിലെ സഹകരണം സംബന്ധിച്ച ആക്ഷൻ പ്ലാൻ ജനുവരി മാസത്തോടുകൂടി വികസിപ്പിക്കും.
നേരത്തെ കേരളസംഘം ഫിൻലാൻഡ് സന്ദർശിച്ചതിന്റെ തുടർച്ചയായിട്ടാണ് അംബാസിഡറും സംഘവും കേരളത്തിൽ എത്തിയത്. ഫിൻലാൻഡിൽ നിന്നുള്ള വിദ്യാഭ്യാസ പ്രവർത്തകർ കഴിഞ്ഞ അഞ്ചുദിവസമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സന്ദർശനം നടത്തിവരികയാണ്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങൾ ഫിന്‍ലാന്‍ഡ് സംഘം സന്ദര്‍ശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സമഗ്ര ശിക്ഷ കേരളം, കൈറ്റ്, എസ് സി ഈ ആർ ടി, സീമാറ്റ് ഡയറക്ടർമാര്‍ എന്നിവരുമായും സംഘം ആശയവിനിമയം നടത്തി.