ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമമുണ്ടായാൽ ഒരു മണിക്കൂറിനുള്ളിൽ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ മെഡിക്കൽ കോളേജുകളിലെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും നടപടികൾ കർശനമാക്കി. രോഗിക്കൊപ്പം ഇനി മുതൽ ഒരു സമയം ഒരാളെ മാത്രമെ കൂട്ടിരിപ്പിന് അനുവദിക്കൂ. ഇത്തരത്തിൽ രണ്ടുപേര്‍ക്ക് മാറി മാറി ഇരിക്കാം. ഇവർക്ക് പ്രത്യേകം പാസ് അനുവദിക്കും. പാസ് കൈമാറ്റം ചെയ്യാനോ ആശുപത്രിയിലുള്ള അനാവശ്യ സഞ്ചാരങ്ങളോ അനുവദിക്കില്ല. പാസില്ലാതെ വാര്‍ഡുകളിലെത്തുന്നവരെ കണ്ടെത്തിയാല്‍ സുരക്ഷാ ജീവനക്കാർ പോലീസിനെ വിവരമറിയിക്കണം.
എല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റിന് പകരം പോലീസ് ഔട്ട് പോസ്റ്റ് സംവിധാനം വേണം. വേണ്ടത്ര സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം. രോഗികളുടെ വിവരങ്ങള്‍ കൈമാറുന്നതിനായി ബ്രീഫിങ് റൂം പോലെയുള്ള സംവിധാനങ്ങൾ വേണമെന്നും ആരോഗ്യമന്ത്രിയുടെ നേത്യത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവിറക്കിയത്.