ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ല; മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു
ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശനനാണ് മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചത്. കുടുംബം ഉന്നയിച്ച പരാതികൾ അടക്കം അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയാണ് നടക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി പരിസരത്ത് ചിലർ കൂട്ടംകൂടി നിൽക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥനെ മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന ചിലർ ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആളുകൾ ഏതെങ്കിലും തരത്തിൽ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. എന്നാല്‍, പ്രതികളെ ആരേയും കണ്ടെത്താന്‍ ആയിട്ടില്ല. ആശുപത്രിക്ക് മുന്നിലൂടെ നടന്ന വിശ്വനാഥനോട് കുറച്ചുപേര്‍ ”നീ എന്താ കള്ളനാണോ ?.. പോലീസിനെ വിളിക്കണോ” എന്ന് ചോദിച്ചിരുന്നു. ഇത് മാനസിക പ്രയാസം ഉണ്ടാക്കിയിട്ടുണ്ടാകാം. ഈക്കാര്യം വിശ്വനാഥന്‍ സെക്യൂരിറ്റിയോടും ഭാര്യയുടെ അമ്മയോടും പറഞ്ഞിട്ടുണ്ട്. മരണം നടന്ന ദിവസം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞ എട്ടുപേര്‍ ഉള്‍പ്പടെ 100-ലധികം പേരുടെ മൊഴി എടുത്തിട്ടുണ്ട്. ഇനിയും കുറച്ചു പേരെക്കൂടി തിരിച്ചറിയാനുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാമെന്ന് കരുതുന്ന കുറച്ചുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ കൂടി മൊഴി എടുക്കും. വിശ്വനാഥന്‍ മാനസിക പ്രയാസത്തിലായിരുന്നു എന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. പലരും വിശ്വനാഥനോട് മരത്തിന്റെ ചുവട്ടിലെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ പറഞ്ഞെങ്കിലും ഇരുന്നില്ല. ഭക്ഷണം കഴിച്ചോ എന്ന് ചിലര്‍ ചോദിച്ചപ്പോള്‍ കഴിച്ചെന്നു പറഞ്ഞു. കയ്യില്‍ ഉണ്ടായിരുന്ന പാത്രവും തുറന്ന് കാണിച്ചു കൊടുത്തു. ഇതിനുശേഷം രാത്രിയാണ് റോഡ് മുറിച്ചുകടക്കുന്ന ഭാഗത്തേക്കുപോയ വിശ്വനാഥന്‍ പെട്ടന്ന് ഓടിപ്പോയത് എന്നും റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു.