‘സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ ഒന്നാമത്തെ കേന്ദ്രം’ – സി ദിവാകരന്‍

തിരുവനന്തപുരം: സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണ് സെക്രട്ടേറിയറ്റെന്നും താന്‍ ജാതി വിവേചനത്തിന് ഇരയായിട്ടുണ്ടെന്നും വെളിപ്പെടുത്തലുമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പുസ്തകപ്രകാശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

താന്‍ നാല് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. മൂന്നെണ്ണത്തിലും വിജയിച്ചു. എന്നാല്‍, നാലാമത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം കൊടുംജാതിയാണ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. ഇയാള്‍ നമ്മുടെ ആളാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നതെന്നും ദിവാകരന്‍ പറഞ്ഞു.

താന്‍ ഈ സെക്രട്ടേറിയറ്റിനുള്ളില്‍ അഞ്ച് വര്‍ഷം ഇരുന്ന വ്യക്തിയാണ്. സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണ് അത്. ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. ചിലര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ ഭീഷണിപ്പെടുത്തി പൊതുജീവിതം തന്നെ തകര്‍ക്കും. ഇത്തരം പ്രവണതകള്‍ ഇന്നും തുടരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments
error: Content is protected !!