സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിയില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിയില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. ലേണേഴ്‌സ് ടെസ്റ്റില്‍ വലിയ രീതിയില്‍ മാറ്റമുണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തും. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ മാത്രമാണ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ ഒരു ദിവസം 20 ല്‍ കൂടുതല്‍ ലൈസന്‍സ് ഓഫീസില്‍ നിന്ന് അനുവദിക്കരുതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വാഹനം ഓടിക്കുക എന്നതല്ല വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. അതിനാണ് പാര്‍ക്കിങ് റിവേഴ്‌സ് എടുക്കുക. ശുപാര്‍ശ കൊണ്ടുവന്നാല്‍ ലൈസന്‍സ് നല്‍കില്ല. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും മാറ്റം വരുത്തും. എല്ലാ കാര്യങ്ങളും ക്യാമറയില്‍ പകര്‍ത്തും. സംസ്ഥാനത്ത് നാലര ലക്ഷം ലൈസന്‍സും ആര്‍സി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ മോശമായ ഭാഷ പ്രയോഗിക്കരുത്. കുട്ടികളോടും സ്ത്രീകളോടും വളരെ മാന്യമായി ഇടപെടണം. എല്ലാം ക്യാമറയില്‍ റെക്കോഡ് ചെയ്യും. ഇത് മൂന്ന് മാസം സൂക്ഷിക്കും. പരാതിയുണ്ടെങ്കില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Comments
error: Content is protected !!