ഗാനഗന്ധർവ്വൻ ശതാഭിഷേക നിറവിൽ
തിരുവനന്തപുരം: ഗാനഗന്ധർവ്വൻ ശതാഭിഷേക നിറവിൽ. ഡോ.കെ ജെ യേശുദാസിന്റെ അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഇത്തവണത്തെ എൺപത്തിനാലാം പിറന്നാൾ ആഘോഷം. എറണാകുളത്ത് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ഗാനഗന്ധർവ്വന്റെ ജന്മദിനാഘോഷ പരിപാടികൾ നടക്കും. പരിപാടിയിൽ ഓൺലൈനായി യേശുദാസ് പങ്കെടുത്തേക്കുമെന്നാണ് സൂചന.
ഗന്ധർവ്വ സ്വരം ലോകത്തെ വിസ്മയിപ്പിക്കാൻ ആരംഭിച്ചിട്ട് ആറുപതിറ്റാണ്ടിലേറെയായി. എൺപത്തിനാലിലും ഗാന്ധർവ്വ സ്വരത്തിന് മാറ്റുകൂടുന്നതേയുള്ളൂ. റഫിയുടെ പാട്ടുകൾ കേട്ട് സിനിമയെ സ്നേഹിച്ച ഫോർട്ട് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസ് മലയാളിയുടെ കർണപുടങ്ങളെ സ്വരമാധുരിയിൽ വിസ്മയിപ്പിച്ച ഗാനഗന്ധവർവ്വനായി. അവസരങ്ങൾക്കായുള്ള അലച്ചിലിനൊടുവിൽ എംബി ശ്രീനിവാസൻ നൽകിയ ഒരു ചെറിയ പാട്ട് ഭരണി സ്റ്റുഡിയോയിൽ 1961 നവംബർ 14 ന് റിക്കോർഡ് ചെയ്യപ്പെട്ടു.
ഇരുപത്തിയൊന്നുകാരനായ യേശുദാസിന്റെ ആ നാലുവരി ഗുരുസ്ത്രോത്രം ഒരു ഐതിഹാസിക യാത്രയുടെ തുടക്കമായിരുന്നു. എൺപതിനായിരത്തോളം ഗാനങ്ങൾ. ഒരു ദിവസം 11 പാട്ടുകൾ വരെ പാടിയ കാലം. മോശം പാട്ടുകൾ പോലും യേശുദാസ് പാടി പൊന്നാക്കും എന്ന് ഇളയരാജ പറഞ്ഞതും ഇതേ ഗാന്ധർവ്വസ്വരത്തെക്കുറിച്ച്.