രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് 17ലേക്ക് മാറ്റി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് രാഹുൽ അപ്പീൽ നൽകിയത്. ഈ മാസം 17 ന് കോടതി അപ്പീൽ പരിഗണിക്കും.

രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പറഞ്ഞാണ് സെഷൻസ് കോടതിയെ സമീപിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രവർത്തകർക്കൊപ്പം മുൻനിരയിൽ നിന്നുകൊണ്ട് പൊലീസിനെ ആക്രമിച്ചു എന്നാണ് ഇന്നലെ പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.

എന്നാൽ, ഈ ആരോപണം വ്യാജമാണെന്നും രാഹുൽ പൊലീസുകാരെ ആക്രമിക്കുന്നതിന് തെളിവില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. അപ്പീൽ പരിഗണിക്കുന്നത് മാറ്റിയതോടെ 17 വരെ രാഹുൽ ജയിലിൽ തുടരുമെന്ന് ഉറപ്പായി. ഇതോടൊപ്പം സർക്കാർ നിലപാട് കൂടി കോടതിയെ അറിയിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും വാദം കേൾക്കുക.

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ സംഭവത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ  പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽ നിന്ന് തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെ അടൂർ പൊലീസിന്‍റെ സഹായത്തോടെ കന്‍റോൺമെന്‍റ് എസ് ഐ ശിവകുമാറിന്‍റെ നേതൃത്വത്തിൽ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തത്.

Comments

COMMENTS

error: Content is protected !!