ലൈഫ് മിഷന് വീടുകളില്‍ പിഎംഎവൈ ലോഗോ വയ്ക്കണമെന്ന നിര്‍ദേശം കേരളം തള്ളി
തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യുടെ പേരും ലോഗോയും പതിപ്പിക്കണമെന്ന നിർദേശം കേരളം തള്ളി. ലൈഫ് ഭവനപദ്ധതി മുടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രവിഹിതം ഉള്‍പ്പെടുത്തുന്നതുകൊണ്ട് അവരുടെ ലോഗോ ലൈഫ് മിഷന് വീടുകള്‍ക്കുമുന്നില്‍ വയ്ക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ചിലരുടെ ചിത്രം വയ്ക്കണമെന്നും പറയുന്നു.
നാലരലക്ഷം ഭവനങ്ങള്‍ നല്കിയ ലൈഫ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 16,000 കോടി രൂപയാണ് മുടക്കിയത്. കേന്ദ്രവിഹിതം 1370 കോടിമാത്രമാണ്. ഇത്രയും തുകമാത്രം മുടക്കിയവരുടെ ലോഗോയും ചിത്രങ്ങളും വയ്ക്കണമെന്ന നിര്‍ദേശത്തോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിച്ചു. ‘ഇത് നിങ്ങളുടെ വീടല്ല, ദാനംകിട്ടിയതാണ്’ എന്ന് ഓര്‍മിപ്പിക്കുന്ന രീതിയോട് യോജിപ്പില്ല.
അതേസമയം ഇനി പദ്ധതിയുമായി സഹകരിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്രം സഹകരിക്കാതിരുന്നാലും പദ്ധതി ഉപേക്ഷിക്കില്ല. ലൈഫ് മിഷന് ആരംഭിക്കുമ്പോള്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരുമായും ആലോചിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയും വിവിധ വകുപ്പുകളുടെ ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങളും ഒന്നിച്ച് സമാഹരിച്ച് ഒരു പദ്ധതിയുടെ ഭാഗമാക്കി നടപ്പാക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.