നാട്ടിലെ ക്ഷേത്രക്കുളത്തിൽ പരിശീലിച്ച നാരായണൻ നായർ നീന്തി കയറിയത് ദേശീയ നേട്ടത്തിലേക്ക്

കൊയിലാണ്ടി: നാട്ടിലെ ക്ഷേത്രക്കുളത്തിൽ പരിശീലിച്ച നാരായണൻ നായർ നീന്തി കയറിയത് ദേശീയ നേട്ടത്തിലേക്ക്. ഗോവയിലെ ഫെറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന ആറാമത് മാസ്റ്റേഴ്സ് നാഷണൽ നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്താണ് കൊയിലാണ്ടി പെരുവട്ടൂർ ശ്രീരഞ്ജിനിയിൽ കെ നാരായണൻ നായർ ഒരു സ്വർണവും രണ്ട് വെള്ളിയും നേടിയത്.  പന്തലായിനി അഘോര ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള കക്കുളത്തിൽ സ്വയം നീന്തി പരിശീലിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.  100 മീറ്റർ ബാക്ക് സ്ട്രോക്കിൽ സ്വർണവും  50 മീറ്റർബാക്ക് സ്ട്രോക്കിലും 50 മീറ്റർ ഫ്രീസ്റ്റൈലിലുമായി രണ്ടു വെള്ളി മെഡലുകളും കരസ്ഥമാക്കി. എഴുപത് വയസ് കഴിഞ്ഞവരുടെ വിഭാഗത്തിൽ മത്സരിച്ചാണ് നാരായണൻ നായർ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.


എറണാകുളത്ത് നടന്ന സംസ്ഥാന മത്സരത്തിൽ മൂന്ന് ഇനത്തിലും വെള്ളിമെഡലായിരുന്നു ലഭിച്ചത്. ദേശീയ തലത്തിൽ പ്രകടനം മെച്ചപ്പെടുത്തിയതോടെ അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുകയാണ് കൊയിലാണ്ടി ബസ് സ്റ്റാൻ്റ് പരിസരത്ത് ബാഗ്‌ ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നാരായണൻ നായർ. മേഖലയിലെ ഒട്ടനവധി വിദ്യാർത്ഥികളുടെ നീന്തൽ കോച്ചു കൂടിയാണ് ഇദ്ദേഹം.

Comments
error: Content is protected !!