പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ  മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

എറണാകുളം: പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ  മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് കോടതി പറഞ്ഞു. അല്ലെങ്കിൽ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സർക്കാർ ഏറ്റെടുക്കണം.മറ്റ് കാര്യങ്ങൾക്ക് പണം ചെലവാക്കാൻ സർക്കാരിനുണ്ട്. പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിന്‍റേയും  ആഹാരത്തിന്‍റേയും ചെലവെങ്കിലും കൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വിധവാപെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയില്‍ ,കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ മറുപടി നല്‍കി. ക്രിസ്തുമസിനു പെൻഷൻ ചോദിച്ചു വന്നത് നിസാരമായി കാണാൻ ആവില്ലെന്ന് കോടതി പറഞ്ഞു, 78 വയസ്സുള്ള സ്ത്രീയാണെന്ന് കോടതി സൂചിപ്പിച്ചു, വേറെ വരുമാനമൊന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു, 1600 രൂപയല്ലെ ചോദിക്കുന്നുളളു എന്ന് കോടതി ആരാഞ്ഞു. ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്, കോടതിക്ക് പൗരന്‍റെ  ഒപ്പം നിന്നേ പറ്റൂ,  1600 രൂപ സർക്കാരിന് ഒന്നും അല്ലായിരിക്കും എന്നാൽ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണ്.

ഏതെങ്കിലും ഫെസ്റ്റിവൽസ് വേണ്ട എന്ന് വെക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു . സർക്കാർ മുൻഗണന നിശ്ചയിക്കണം, ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി, സർക്കാർ മറുപടി നൽകണം, കേന്ദ്ര സർക്കാർ അഭിഭാഷകനും ഹാജരാകണം, ക്രിസ്തുമസ് സീസൺ ആണെന്ന് ഓർക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Comments
error: Content is protected !!