വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം കേരള സർവകലാശാല തള്ളി

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം കേരള സർവകലാശാല തള്ളി. മൂന്നംഗ സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയയ്ക്കില്ല. കേസുകൾ തീർപ്പായ ശേഷം പ്രതിനിധിയെ നൽകിയാൽ മതിയെന്നും സ്റ്റാൻഡിങ് കോൺസൽ രജിസ്ട്രാർക്ക് രേഖാമൂലം നിയമോപദേശം നൽകി.

കണ്ണൂർ സർവകലാശാല കേസിലെ വിധി ആയുധമാക്കി എട്ട് സർവകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കാനാണ് ഗവർണറുടെ ശ്രമം. ഇതിൻ്റെ ഭാഗമായാണ് സെർച്ച് കമ്മിറ്റിയിലേക്ക് ഉടൻ പ്രതിനിധികളെ നൽകാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടത്. ചാൻസലർ, യുജിസി, സർവകലാശാലാ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സെർച്ച് കമ്മിറ്റി നൽകുന്ന ലിസ്റ്റിൽ നിന്നാണ് ചാൻസലർ വിസിയെ നിയമിക്കുക. എന്നാൽ ഈ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ട എന്നാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ച നിയമോപദേശം.
സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ നാമനിർദേശം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാൽ സെനറ്റ് യോഗം ചേർന്ന് സർവകലാശാല പ്രതിനിധിയെ തീരുമാനിക്കാൻ കഴിയില്ല, മാത്രമല്ല സെർച്ച് കമ്മിറ്റിയുടെ ഘടന മാറ്റുന്ന ബില്ല് ഒപ്പിടാത്തതിനെതിരെ സുപ്രീം കോടതിയിൽ കേസ് തുടരുകയുമാണ്. ഇതാണ് ഗവർണറുടെ ആവശ്യം തള്ളണമെന്ന നിയമോപദേശത്തിന് കാരണമായി പറയുന്നത്.
Comments

COMMENTS

error: Content is protected !!