അന്തര്‍സംസ്ഥാന സംഘങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിരയായി കോഴിക്കോട് നാല് വിദ്യാര്‍ത്ഥികൾ

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിനായി മലയാളി വിദ്യാര്‍ത്ഥികളെ കരുവാക്കി അന്തര്‍സംസ്ഥാന സംഘങ്ങള്‍. കോഴിക്കോട് സ്വദേശികളായ നാല് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് അന്വേഷണത്തിനായി രാജസ്ഥാനില്‍ നിന്നുളള പൊലീസ് സംഘം കേരളത്തിലെത്തി. 

വട്ടോളി സ്വദേശികളായ ഐടിഐ വിദ്യാര്‍ത്ഥികള്‍ ഐസിഐസിഐ ബാങ്കിന്‍റെ കുന്ദമംഗലം ശാഖയിലെടുത്ത അക്കൗണ്ടുകള്‍ വഴിയാണ് 24 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. രാജസ്ഥാന്‍ പൊലീസാണ് തട്ടിപ്പ് കണ്ടെത്തിയത്. പുതിയൊരു സന്നദ്ധ സംഘടനയുടെ സാമ്പത്തിക ഇടപാടിനായാണ് അക്കൗണ്ടെന്നും സംഘടനയില്‍ ജോലി കിട്ടുമെന്നും പറഞ്ഞാണ് എളേറ്റില്‍ വട്ടോളി സ്വദേശിയായ യുവാവ് സമീപവാസികളായ നാലു പേരോടും ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടെടുക്കാന്‍ ആവശ്യപ്പെട്ടത്.

അക്കൗണ്ട് എടുത്ത് നല്‍കിയതിന് പ്രതിഫലമായി മൂവായിരം രൂപയും നല്‍കി. എന്നാല്‍ പിന്നീടാണ്, ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത ലക്ഷക്കണക്കിന് രൂപ ഈ അക്കൗണ്ടുകള്‍ വഴി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. ഇതോടെയാണ് രാജസ്ഥാനിലെ കോട്ട പൊലീസ് കോഴിക്കോട്ടെത്തിയത്. അപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥികളില്‍ ഒരാൾക്ക് പശ്ചിമ ബംഗാള്‍ പൊലീസില്‍ നിന്നും അന്വേഷണത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അടുത്തിടെ നോട്ടീസ് കിട്ടി. ബാങ്ക് സ്റ്റേറ്റ്മെന്‍റ് എടുത്തപ്പോളാണ് ലക്ഷങ്ങളുടെ ഇടപാട് അക്കൗണ്ടുകള്‍ വഴി നടന്ന കാര്യം അറിഞ്ഞതെന്ന് ഇയാള്‍ പറയുന്നു. തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇവരുടെ രക്ഷിതാക്കള്‍ താമരശ്ശേരി ഡിവൈഎസ് പിക്ക് പരാതി നല്‍കി. പൊലീസ് സൈബര്‍ വിഭാഗത്തിന്‍റെ നിര്‍ദേശ പ്രകാരം വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ അക്കൗണ്ട് ഐസി ഐസിഐസിഐ ബാങ്ക് മരവിപ്പിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടക്കുന്നതായി താമരശ്ശേരി ഡിവൈഎസ് പി അറിയിച്ചു.

Comments
error: Content is protected !!