ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ വെടിവച്ച് വീഴ്‍ത്തി പൊലീസുകാരൻ

ലക്നൗ ∙ രാജ്യവും സമൂഹമാധ്യമങ്ങളും അഭിനന്ദിക്കുകയാണ് ഇൗ ഐപിഎസ് ഉദ്യോഗസ്ഥനെ. ഉത്തർപ്രദേശിലെ രാംപൂർ എസ്പി അജയ്പാൽ ശർമയാണ് ഇപ്പോൾ ഹീറോ. ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചിട്ടു പിടികൂടിയതിനാണ് ഉദ്യോഗസ്ഥനു കയ്യടി. പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്നതു പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടാൻ എത്തിയപ്പോഴാണു പ്രതി പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത്.

 

പൊലീസിനെ കമ്പളിപ്പിച്ചു രക്ഷപ്പെടാൻ നോക്കിയ പ്രതിയെ എൻകൗണ്ടർ സ്പെഷലിസ്റ്റ് കൂടിയായ അജയ്പാൽ ഐപിഎസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പ്രതിയുടെ കാലുകളിൽ തുടരെ ഇദ്ദേഹം വെടിയുതിർത്തു. മൂന്നു റൗണ്ട് വെടിയുതിർത്തെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റുമുട്ടലിലൂടെ പിടുകൂടിയ പ്രതി ആശുപത്രിയിൽ ചികിൽസയിലാണ്.

 

പ്രതി നാസിലിന്റെ അയൽവാസിയായ ആറുവയസുകാരിയെ കഴിഞ്ഞ മാസമാണു കാണാതായത്. കുട്ടിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി നാസിലാണെന്നു തിരിച്ചറിഞ്ഞത്.

 

ഇതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടാവുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്. ഉദ്യോഗസ്ഥന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണു ലഭിക്കുന്നത്.
Comments
error: Content is protected !!