ഇനിമുതല്‍ തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ഇനിമുതല്‍ തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും. വന്യജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നല്‍കുന്നതിന് സമാനമായ നഷ്ടപരിഹാരം അവര്‍ക്കും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കൂടാതെ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക പരമാവധി ഒരുലക്ഷം രൂപവരെ ലഭിക്കും. സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുക നല്‍കുക. പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സച്ചെലവ് മുഴുവനും ലഭിക്കും. വനത്തിനകത്തോ പുറത്തോ ആക്രമണം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും.

1980-ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിര്‍വചനത്തില്‍ തേനീച്ച, കടന്നല്‍ എന്നിയെക്കൂടി ഉള്‍പ്പെടുത്തി. കേന്ദ്ര നിയമത്തിലെ വന്യജീവിയെന്ന പദത്തിന്റെ നിര്‍വചനത്തില്‍ തേനീച്ചയും കടന്നലും ഉള്‍പ്പെടുന്നില്ല. അതിനാല്‍ തേനീച്ചയെ വളര്‍ത്തുന്നതിനും ഉപദ്രവകാരിയായ കടന്നലിനെ നശിപ്പിക്കുന്നതിനും നിയമ തടസമില്ല.

Comments

COMMENTS

error: Content is protected !!