ഇന്ത്യൻ ജനാധിപത്യത്തെ തെരുവിൽ വേട്ടയാടുന്ന കേന്ദ്ര ബി ജെ പി സർക്കാരിനെതിരെ വിശാല ജനാധിപത്യ സഖ്യം അനിവാര്യം; പ്രൊഫ: കല്ല്യാണി
കോഴിക്കോട്: സാമൂഹ്യ പ്രവർത്തകരെ തടവറകളിലിട്ട് ആയുസ്സൊടുങ്ങും വരെ വിചാരണ നീട്ടിക്കൊണ്ടു പോവുന്ന ഭരണകൂട സമീപനം ഇന്ത്യൻ ജനാധിപത്യത്തെ അനുദിനം ദുർബലമാക്കുന്നുവെന്ന് തമിഴ്നാട് ഇരുളർ പാതുകാപ്പ് സംഘം നേതാവ് പ്രൊഫ. കല്യാണി അഭിപ്രായപ്പെട്ടു. കോഴിക്കോട് ടൗൺ ഹാളിൽ കെ. ‘എസ്.ബിമൽ സ്മരണ, ഉദ്ഘാടനം ചെയ്ത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാൻ സ്വാമിയുടെ മരണം ഇതിനുദാഹരണമാണ്. വരവരറാവു, ടീസ്റ്റ സെതൽവാദ്, ആർ.ബി.ശ്രീകുമാർ തുടങ്ങി അന്യായമായി കസ്റ്റഡിയിലാവുന്ന സാമൂഹ്യ പ്രവർത്തകരുടെ എണ്ണം പെരുകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ സംരക്ഷണത്തിനായി വിശാലമായ പൊതുവേദി രൂപപ്പെടേണ്ടതിൻ്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലെ ഇരുളരുടെ ഉന്നമന്നത്തിനായി നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ താൻ നേരിടേണ്ടി വന്ന ഭരണകൂട ഭീകരതയുടെ അനുഭവങ്ങൾ അദ്ദേഹം പങ്കു വച്ചു. തമിഴ് നടൻ സൂര്യ അഭിനയിച്ച ‘ജയ് ഭീം’ സിനിമയിൽ കല്യാണിയുടെ ജീവിതവും സമരങ്ങളും പരാമർശിക്കപ്പെടുന്നുണ്ട്. ജനാധിപത്യ വേദി ചെയർമാൻ പി.കെ.പ്രിയേഷ് കുമാർ
അധ്യക്ഷത വഹിച്ചു. ഡോ. കെ എസ് മാധവൻ ( ചരിത്ര വിഭാഗം, കാലിക്കറ്റ് യൂനിവേഴ്സിറ്റി) സ്മിത നെരവത്ത്, എൻ വി ബാലകൃഷ്ണൻ ,കെ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.ആർ ഷിജു സ്വാഗതവും എ മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.