എ ഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു

എ ഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് പ്രതിദിനം ഉണ്ടായിരുന്നത്  ക്യാമറ സ്ഥാപിച്ചതിനു ശേഷം 5 മുതൽ 8 വരെയായി കുറഞ്ഞു. ക്യാമറകളുടെ പ്രവർത്തന അവലോകനത്തിനായി ചേർന്ന ഉന്നതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5  രാവിലെ 8 മണി മുതൽ ജൂൺ 8 രാത്രി 12 മണി വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 80,743 എണ്ണം കെൽട്രോൺ സ്ഥിരീകരിച്ചു. 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ്‌ ചെയ്തു. 10,457 ചെലാനുകൾ മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച് അയച്ചിട്ടുണ്ട്.

ഹെവി വാഹനങ്ങൾക്ക് നിയമപ്രകാരം സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും ഇപ്പോൾ അത്തരം നിയമലംഘനങ്ങൾ കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് വെരിഫൈ ചെയ്യുമ്പോൾ നിയമലംഘനങ്ങളിൽ എണ്ണം കുറയുന്നത്. എന്നാൽ സെപ്റ്റംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർക്കും ഡ്രൈവറുടെ അതേ നിരയിൽ ഇടതുവശത്തെ സീറ്റിലിരിക്കുന്നയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ക്യാമറ പകർത്തിയ നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കാൻ കെൽട്രോണിനോടും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ മൾട്ടിപ്പിൾ ലോഗിൻ സൗകര്യം ഒരുക്കി സംവിധാനം വേഗത്തിലാക്കാൻ നാഷണൽ ഇൻഫർമാറ്റിക് സെന്ററിനോടും നിർദ്ദേശിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ റിവ്യൂ നടത്തി തടസ്സം പരിഹരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, കെൽട്രോൺ സി.എം.ഡി. നാരായണ മൂർത്തി, എൻ.ഐ.സി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബീർ എഡ്‌വിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments
error: Content is protected !!