എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടു
പ്രമുഖ നേതാവും മുൻ ഡി സി സി പ്രസിഡന്റുമായ എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. പ്രസ്‌ഥാനത്തിലെ നേതാക്കളിൽ വിശ്വാസമില്ലാതായി അതിനാൽ പ്രാഥമികാംഗത്വം രാജിവെയ്‌ക്കുകയാണെന്ന് പാലക്കാട് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. പ്രാദേശിക നേതാക്കൾക്കൊപ്പമാണ് വാർത്തസമ്മേളനം നടത്തിയത്.
സ്‌ഥാനമാനങ്ങൾക്ക് വേണ്ടി എന്തും ചെയ്യാനാകില്ല. ഇത്രയും നാൾ ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിച്ചു. ഇപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ടു. കോൺഗ്രസിന്റെ മുന്നോട്ടുള്ള യാത്രയിൽ തടസ്സമാകാനില്ല. പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കുകയാണ് നല്ലതെന്നും എ വി ഗോപിനാഥ് പറഞ്ഞു.
സ്‌ഥാനമാനങ്ങൾക്ക് വേണ്ടി എച്ചിൽ നക്കിയ ശീലമില്ല. ഇത്രയും നാൾ കോൺഗ്രസുകാരനായിരുന്നു. ഈ നിമിഷം മുതൽ അതല്ലാതായിരിക്കുന്നു. മനസിൽ നിന്ന് ആ ആശയങ്ങൾ ഇറങ്ങിപോകാൻ സമയമെടുക്കും. ഭാവി തീരുമാനങ്ങൾ പിന്നീട് ഉണ്ടാവും. ഒരു പാർടിയോടും അയിത്തമില്ലെന്നും ഗോപിനാഥ് പറഞ്ഞു.
പാലക്കാട് ഡിഡിസി പ്രസിഡന്റായി എ തങ്കപ്പനെയാണ് തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എ വി ഗോപിനാഥിന് ഡിസിസി പ്രസിഡന്റ് സ്‌ഥാനം വാഗ്‌ദാനം ചെയ്‌തിരുന്നു.