ഐ എ എസ് താര ജോഡികളായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരായി. ക്ഷണം വിരലിലെണ്ണാവുന്നവർക്ക്. കേരളമാകെ ശ്രദ്ധിച്ച വിവാഹം.
കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന്റെയും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്റെയും വിവാഹ ചടങ്ങുകൾ പൂർത്തിയായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐ എ എസ് സുഹൃത്തുക്കളെ വാട്‌സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്.
എം ബി ബി എസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീലെത്തുന്നത്. ദേവികുളം സബ്കലക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. 2012ലാണ് രണ്ടാം റാങ്കോടെ ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ്കലക്ടറായി പ്രവര്‍ത്തിച്ചു. 2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.
ചങ്ങനാശേരി സ്വദേശിയായ രേണു രാജ് 2014ലാണ് രണ്ടാം റാങ്കോടെ ഐ എ എസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ച രേണു ഇപ്പോള്‍ ആലപ്പുഴ ജില്ലാ കലക്ടറാണ്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേര്‍പിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്.