കക്കോടിയില് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് രണ്ട് പേർ കസ്റ്റഡിയിൽ
കോഴിക്കോട് കക്കോടിയില്‍ വ്യാപാരിയെ വാനില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയശേഷം റോഡരികില്‍ തള്ളിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് സംഭവം. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമിനാണ് (45) ക്രൂര മര്‍ദനമേറ്റത്. ലുഖ്മാനുല്‍ ഹക്കീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒന്‍പതരയോടെ കട അടച്ച് കോഴിക്കോട് ഭാഗത്തേക്കു ബൈക്കില്‍ പോകുകയായിരുന്നു. മഴ പെയ്തപ്പോള്‍ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികില്‍ ബൈക്ക് നിര്‍ത്തി അവിടെ നിന്നു. അതിനിടെ വാനിലെത്തിയ സംഘം തന്നെ ബലമായി അതിനുള്ളിലേക്ക് തള്ളി കയറ്റി. ഉറക്കെ കരഞ്ഞതുകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ഹക്കീമുമായി വാന്‍ സ്ഥലം വിട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനില്‍ ഉണ്ടായിരുന്നവര്‍ ഹക്കീമിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം അര്‍ധരാത്രിയോടെ റോഡരികില്‍ തള്ളുകയായിരുന്നു. അവശനിലയിലായ ഹക്കീമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ലുക്മാനുമായുള്ള കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് ചോദ്യം ചെയ്യലില് പ്രതികള് അറിയിച്ചു എന്നാണ് സൂചന.