കാസര്‍കോട് ഡിഫ്തീരിയ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ഡിഫ്തീരിയ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രോഗലക്ഷണങ്ങളുള്ളവരെ പരിയാരം മെഡിക്കല്‍‌‌ കോളജിലേക്ക് മാറ്റി.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് പട്ടികവര്‍ഗ കോളനിയിലെ യുവാവ് പനിയുടെ ചികിത്സക്കായാണ് പരിയാരം മെഡിക്കല്‍ കോളജിലെത്തിയത്. യുവാവിന് ഡിഫ്തീരിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പനി ബാധിച്ച് രണ്ട് ദിവസം മുന്‍പ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തന്നെ മറ്റൊരു യുവാവ് മരിച്ചിരുന്നു . മരണകാരണം ഡിഫ്തീരിയ ആണോ എന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
ഇപ്പോള്‍ ചികിത്സയിലള്ള യുവാവിന്റെ കൂടെ ജോലി ചെയ്തിരുന്നയാളും സമാനമായ രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നേരത്തെ മരിച്ച യുവാവിന്റെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിനായി പരിയാരം മെഡിക്കല്‍ കോളsജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയതോടെയാണ് ആരോഗ്യവകുപ്പധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ഇപ്പോള്‍ ചികിത്സയിലുള്ളവരു‍ടെ തൊണ്ടയിലെ സ്രവം ലാബ് പരിശോധനക്കായി തിരുവനന്തപുരത്തേക്കയച്ചിരിക്കുകയാണ് . നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ കുത്തിവെപ്പടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്നുമാണ് ആരോഗ്യ വകുപ്പധികൃതര്‍ അറിയിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തി പ്രദേശമായതിനാല്‍ കണ്ണൂര്‍ ജില്ലയിലും ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട് .
Comments

COMMENTS

error: Content is protected !!