കീഴരിയൂർ ബോംബ് കേസ്സ് സ്മാരക ഹാൾ ഇല്ലാതാക്കരുത്
കൊയിലാണ്ടി. കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ മാറ്റി മ്യൂസിയമാക്കാനുള്ള കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെച്ചൊല്ലി പഞ്ചായത്ത് യോഗത്തിൽ തർക്കം. ഭരണകക്ഷിയിലെ എട്ട് മെമ്പർമാർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ അഞ്ച് യു ഡി എഫ് അംഗങ്ങൾ എതിർത്തു.
വടകര പാർലിമെൻ്റ് നിയോജക മണ്ഡലം മുൻ എം.പി മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ നിലനിർത്തിയായിരിക്കണം നവീകരിച്ച മുകൾനിലയിലെ ഹാളിൽ ബോംബ് കേസ് ചരിത്രമ്യൂസിയം സ്ഥാപിക്കേണ്ടതെന്ന് യു ഡി എഫ് പഞ്ചായത്ത് മെമ്പർമാർ ഭരണ സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്തിൽ പൊതുപരിപാടികൾക്ക് ഉപയോഗിക്കാൻ ഏക ഓഡിറ്റോറിയം ബോംബ് കേസ് സ്മാരക മന്ദിരം മാത്രമാണ്. ചരിത്ര മ്യൂസിയം മുകളിൽ സ്ഥാപിക്കുകയും ഭിന്നശേഷിക്കാരും വൃദ്ധൻമാരും ഉൾപ്പെടെ എല്ലാവിഭാഗം ജനങ്ങൾക്കും ഒന്നിച്ചിരുന്ന് പൊതുചടങ്ങുകൾ നടത്താൻ സൗകര്യപ്രദമായ ഹാൾ നിലവിലുള്ള ബോംബ് കേസ് സ്മാരക മന്ദിരം മാത്രമാണെന്നും ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജൻ, സവിത നിരത്തിൻ്റെ മീത്തൽ, കെ ജലജ,
ഗോപാലൻ കുറ്റിയത്തിൽ എന്നിവർ ആവശ്യപ്പെടുകയും പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ ഇല്ലാതാക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡണ്ട് ഇടത്തിൽ ശിവൻ അദ്ധ്യക്ഷനായിരുന്നു.