കൂടത്തായി കേസ്: സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തി

 കൂടത്തായി കൊലപാതകപരമ്പരയിൽ പോലീസിന്റെ വാദങ്ങൾക്ക് കരുത്തേകി രാസപരിശോധനാഫലം. കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയിൽ സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തി.

 

കോഴിക്കോട് റീജണൽ കെമിക്കൽ ലാബിലാണ് പരിശോധന നടത്തിയത്. ഇതിന്റെ റിപ്പോർട്ട് പോലീസിന് ലഭിച്ചു. ഒരു സാമ്പിൾകൂടി ലാബിലേക്ക് അയച്ചിട്ടുണ്ട്. സിലികേസിൽ ഏറെ നിർണായകമായ തെളിവാണ് ഇപ്പോൾകിട്ടിയതെന്ന് കോഴിക്കോട് റൂറൽ എസ്.പി കെ.ജി. സൈമൺ പറഞ്ഞു.

 

കൂടത്തായി കൊലക്കേസുകളിൽ റോയ്‌ തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റുമോർട്ടം ചെയ്തിരുന്നുളളൂ. മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നതാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉളളതും ഈ കേസിലാണ്. മറ്റ് അഞ്ചുപേരുടെ മരണങ്ങളും സയനൈഡ് ഉളളിൽ ചെന്നാണെന്ന സംശയത്തെത്തുടർന്നാണ് പോലീസ് അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയിൽ, സിലി, ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചതും അവശിഷ്ടങ്ങൾ ശേഖരിച്ചതും. ഇവയിൽ ആദ്യത്തെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

 

കൂടത്തായി കൊലപാതകപരമ്പരയിൽ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്-2016 ജനുവരിയിൽ. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽനിന്ന് സയനൈഡിന്റെ അംശം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ അന്വേഷണസംഘത്തിനുണ്ടായിരുന്നു. മരണകാരണം വ്യക്തമാക്കുന്ന ശാസ്ത്രീയപരിശോധനാഫലം മാത്രമാണ് സിലി കേസിന്റെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ഇല്ലാതിരുന്നത്. ഇതുകൂടി കിട്ടിയതോടെ ഏറ്റവും ശക്തമായ കേസായി ഇത് മാറിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

 

ആൽഫൈൻ, അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയിൽ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധനാഫലമാണ് ഇനി പുറത്തുവരാനുളളത്.

 

താമരശ്ശേരിയിലെ ദന്താശുപത്രിയിൽവെച്ച് മഷ്‌റൂം ക്യാപ്‌സൂളിൽ സയനൈഡ് നിറച്ച് ജോളി സിലിക്ക് നൽകിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ സയനൈഡ് കലർത്തിയ വെള്ളവും കുടിക്കാൻനൽകി. ഇവ നൽകുന്നതുകണ്ട സാക്ഷികളും നേരത്തേ സയനൈഡ് നൽകി വധിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളുമെല്ലാം ഈ കേസിലുണ്ട്.
Comments

COMMENTS

error: Content is protected !!