കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ തൊഴിലാളി സംഘടനകള്‍ ;ഇന്ന് ദേശവ്യാപക പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശവ്യാപക പണിമുടക്ക് ഇന്ന്. അവശ്യസേവനങ്ങള്‍ക്ക് മാത്രമെ കെഎസ്ഇബി ജീവനക്കാര്‍ എത്തുകയുള്ളൂ. നാഷ്ണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്‌സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

സ്വകാര്യ കമ്പിനികള്‍ക്ക് വൈദ്യുതി വിതരണത്തിന് അനുവാദം നല്‍കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് തൊഴിലാളി സംഘടനകളുടെ വിമര്‍ശനം. ബിഎംഎസ് ഒഴികെയുള്ള സംഘനകള്‍ പ്രതിഷേധ നിരയിലുണ്ട്. കേരളത്തിലും വൈദ്യുതി ഉല്‍പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് തുടങ്ങിയ ജോലികള്‍ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങള്‍ മാത്രം ലഭ്യമാകുകയുള്ളൂ. സെഷന്‍ ഓഫീസുകളും ഡിവിഷന്‍ ഓഫീസുകളും കേന്ദ്രീകരിച്ച് ധര്‍ണ സംഘടിപ്പിക്കും.

ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ വിതരണ ഏജന്‍സികള്‍ക്ക് വൈദ്യുതി വിതരണ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നു. സ്ഥിതി രൂക്ഷമായാല്‍ ചെറുകിടകാര്‍ക്കും കര്‍ഷകര്‍ക്കുള്ള താരിഫുകള്‍ ഉയര്‍ത്തേണ്ട അവസ്ഥയിലേക്ക് കെഎസ്ഇബിയും എത്തുമെന്ന് സംഘടനകള്‍ പറയുന്നു.

അതേസമയം, പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ ഭേദഗതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുകളെ മറികടന്ന് തിങ്കളാഴ്ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. വൈദ്യുതി ഉല്‍പാദനം പ്രസരണം, വിതരണം, വില്‍ക്കല്‍ വാങ്ങലുകള്‍ എന്നിവ സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കാനായി 2003ല്‍ കൊണ്ടുവന്ന നിയമം ഭേദഗതി ചെയ്യുന്നത്. ബില്‍ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ പവര്‍ എന്‍ജിനിയേഴ്‌സ് ഫെഡറേഷന്‍ ഊര്‍ജമന്ത്രി ആര്‍ കെ സിങ്ങിനും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിരുന്നു.

Comments

COMMENTS

error: Content is protected !!