കോടീശ്വരൻ’ 62.68 കോടി വാഗ്ദാനം ചെയ്തു; ഉറ്റ കൂട്ടുകാരിയെ കൊന്ന് കൗമാരക്കാരി
ലൊസാഞ്ചലസ് ∙ ഓൺലൈൻ വഴി പരിചയപ്പെട്ട അപരിചിതനായ ‘കോടീശ്വരൻ’ വാഗ്ദാനം ചെയ്ത പണത്തിനായി അടുത്ത കൂട്ടുകാരിയെ കൊന്ന് കൗമാരക്കാരി. ലൊസാഞ്ചലസിലെ അലാസ്കയിലാണ് 9 മില്യൻ ഡോളറിനായി (62.68 കോടി രൂപ) ക്രൂര കൊലപാതകം നടന്നത്. പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയയ്ക്കാനും അപരിചിതൻ നിർദേശിച്ചിരുന്നു.
അലാസ്കയിൽ നിന്നുള്ള പതിനെട്ടുകാരി ഡെനാലി ബെർമറിനെയാണു ഡാരിൻ സ്കിൽമില്ലർ എന്നയാൾ കൃത്യം നിർവഹിക്കാൻ ഏൽപ്പിച്ചത്. 21കാരനായ സ്കിൽമില്ലർ ഇന്ത്യാന സ്വദേശിയാണ്. ഇരുവരും ഓൺലൈൻ വഴിയാണു പരിചയപ്പെട്ടത്. ബെർമർ കൃത്യനിർവഹണത്തിനായി നാലു പേരുടെ സഹായവും തേടി. ബെർമറുടെ അടുത്ത സുഹൃത്ത് കൂടിയായ സിന്തിയ ഹോഫ്മാനാണു ക്രൂരകൃത്യത്തിന് ഇരയായത്.
ബെർമറും കെയ്ടൻ മക്തേഷ് എന്ന ആൺകുട്ടിയും ചേർന്നു ജൂൺ രണ്ടിന് തന്റെ സുഹൃത്തിനെ വിനോദയാത്രയ്ക്കെന്നു പറഞ്ഞ് തെക്കു പടിഞ്ഞാറൻ ആങ്കറേജിലെ തണ്ടർബേർഡ് വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചു. ആളില്ലാത്ത സ്ഥലത്തുവച്ച് ബെർമറും സഹായിയും ചേർന്ന് സിന്തിയയെ കൈകാലുകൾ ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ബന്ദിയാക്കി തലയ്ക്കുപിന്നിൽ വെടിയുതിർത്തു.
അതിനുശേഷം പുഴയിലേക്കു തള്ളിയിട്ടു. ജൂൺ നാലിനാണ് സിന്തിയയുടെ മൃതദേഹം പുഴയിൽനിന്നു കണ്ടെടുത്തത്. സിന്തിയയെ ബന്ദിയാക്കുന്നതും കൊലപാതകവും ഉൾപ്പെടെ എല്ലാം സ്കിൽമില്ലറിന് ഇരുവരും ഫോട്ടോകളും വിഡിയോകളുമായി സ്നാപ്ചാറ്റിലൂടെ കൈമാറി. ബെർമറെയും മക്തേഷിനെയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. സ്കിൽമില്ലറെയും സംഭവവുമായി ബന്ധപ്പെട്ട മറ്റു മൂന്നു പേർക്കെതിരെയും കൊലപാതക ആസൂത്രണം, കൊലപാതക പ്രേരണ എന്നീ വകുപ്പുകളും ചുമത്തി.
Comments