കോരപ്പുഴ അഴിമുഖത്തെ അടിഞ്ഞുകുടിയമണൽ നീക്കം ചെയ്യാൻ ടെണ്ടർ നടപടിയായി
കൊയിലാണ്ടി: കോരപ്പുഴ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ ജലസേചന വകുപ്പ് മേജർ ഇറിഗേഷൻ വിഭാഗം തയ്യാറാക്കിയ പദ്ധതി ടെണ്ടർ നടപടികൾ നടത്താൻ തീരുമാനമായി. നിയമസഭാ സമുച്ചയത്തിൽ ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോരപ്പുഴയിലെ മത്സ്യബന്ധന തൊഴിലാളികളുടെയും, പുഴയോര നിവാസികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പാകുന്നത്. 3.75 കോടി രൂപയാണ് ഡ്രഡ്ജർ ഉപയോഗിച്ച് മണൽ വാരുന്നതിനായി അനുവദിച്ചിരിക്കുന്നത്.
പദ്ധതിക്ക് അനുമതി ലഭിച്ചിട്ട് മാസങ്ങൾ ആയെങ്കിലും എങ്ങുമെത്താതെ കിടക്കുന്ന അവസ്ഥയിലായതോടെയാണ് ഇപ്പോൾ അടിയന്തര യോഗം ചേർന്നത്. നവംബർ 20 ന് പ്രവൃത്തി ടെണ്ടർ ചെയ്യുന്നതിന് തീരുമാനമായി. ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണൽ ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ റവന്യു വകുപ്പ് ശേഖരിച്ച് വിതരണം ചെയ്യും.
യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ, കെ. ദാസൻ എം.എൽ.എ., ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ ഷംസുദ്ദീൻ, കോഴിക്കോട് മേജർ ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ പ്രേമാനന്ദൻ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു