കോഴിക്കോട് അമിതവേഗത്തിലെത്തിയ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു
അമിതവേഗത്തിലെത്തിയ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. കോഴിക്കോട് നഗരത്തിലെ തിരക്കേറിയ മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.
അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രശ്മിയെ ഉടനെ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ചേവായൂർ ഭവൻസ് സ്കൂൾ വിദ്യാർഥികളായ നിവേദ്യ (11), നീരവ് (5) എന്നിവർ മക്കളാണ്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നും യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ചശേഷവും ഡ്രൈവര്‍ നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബസ്സിടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടറില്‍നിന്ന് യുവതി ബസിനടിയിലേക്ക് തെറിച്ചുവീണു. ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറി ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.