ടയർകമ്പനികൾ റബ്ബർ സംഭരണം നിർത്തിവെച്ചതിനെത്തുടർന്ന് മലയോര ഗ്രാമങ്ങളിലെ ചെറുകിട റബ്ബർ വ്യാപാരികൾ ദുരിതക്കയത്തിൽ.
ടയർകമ്പനികൾ റബ്ബർ സംഭരണം നിർത്തിവെച്ചതിനെത്തുടർന്ന് മലയോര ഗ്രാമങ്ങളിലെ ചെറുകിട റബ്ബർ വ്യാപാരികൾ ദുരിതക്കയത്തിൽ. കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ തുടങ്ങി ഒട്ടേറെ പഞ്ചായത്തുകളിലെ കർഷകരുടെ ടൺ കണക്കിന് ഷീറ്റുകളാണ് കെട്ടിക്കിടക്കുന്നത്.മലയോര മേഖലയിലെ നൂറുകണക്കിന് റബ്ബർ കർഷകർ നിത്യജീവിതത്തിനായി ആശ്രയിച്ചു പോരുന്നത് റബ്ബർ വ്യാപാരികളെയാണ്. കർഷകർക്കൊപ്പം തന്നെ ബാങ്കുകളിൽനിന്ന് മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ വായ്പയെടുത്ത വ്യാപാരികളും ദുരിതത്തിലായി. മരുതോങ്കര, കാവിലുംപാറ തുടങ്ങിയ പഞ്ചായത്തുകളിലെ കടകളിൽ ടൺ കണക്കിന് റബ്ബർ ഷീറ്റുകളാണ് കെട്ടിക്കിടക്കുന്നത്. സ്ഥിരമായി വ്യാപാരികളിൽനിന്ന് റബ്ബർ സംഭരിക്കുന്ന കമ്പനികളാണ് ഒരു മുന്നറിയിപ്പും കൂടാതെ സംഭരണം നിർത്തിയത്. നാട്ടിലെ ഡീലർമാരിൽനിന്ന് റബ്ബർ സ്വീകരിക്കാത്തത് കമ്പനികൾ ഇറക്കുമതി റബ്ബറിൽ താത്‌പര്യം കാണിക്കുന്നത് കൊണ്ടാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഇത് റബ്ബർ കർഷകരെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.