തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി

തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. ഇന്നലെ അർധരാത്രി വാഹനാപകടത്തെ തുടർന്ന്  ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നൽകുന്നതിനിടെ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയത്. പുലർച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തിൽ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക്  ആശുപത്രിയിലെത്തിച്ചത്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് അമൃത രാഗി എന്ന വനിതാ ഡോക്ടറായിരുന്നു. ചികിത്സ നൽകുന്നതിനിടെ, മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു. ഡോ. അമൃത രാഗി പൊലീസിൽ പരാതി നൽകി. ഇയാൾ മദ്യപിച്ചിരുന്നതായും ഡോക്ടർ ആരോപിച്ചു. ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.

തലശ്ശേരിക്ക് അടുത്തുള്ള കൊടുവള്ളി പ്രദേശത്തുള്ളയാളാണ് മഹേഷ്. മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വാരിയെല്ലിന് ക്ഷതം ഏറ്റിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് വാരിയെല്ല് പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് ഇയാൾ ഡോക്ടറെ മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മഹേഷിനെ കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പുലർച്ചെ 2.30-ഓടെയാണ് ആക്സിഡന്‍റിൽ പരിക്കേറ്റതായി വ്യക്തമാക്കി മഹേഷുമായി ഭാര്യയും സുഹൃത്തും ആശുപത്രിയിൽ എത്തുന്നത്. മുറിവ് പരിശോധിക്കാനായി രോഗിയെ ഡ്രസിങ് റൂമിലേക്ക് മാറ്റി. തലയ്ക്കേറ്റ മുറിവ് പരിശോധിക്കുമ്പോൾ, നെഞ്ചിലാണ് വേദന എന്ന് ഇയാൾ പറഞ്ഞു. തുടർന്ന് നെഞ്ച് പരിശോധിക്കുമ്പോൾ മഹേഷ് വലതുകൈ വീശി എന്റെ നെഞ്ചിൽ അടിച്ചു. പരിശോധനയുടെ ഭാഗമായിട്ടാണ് നെഞ്ചിൽ അമർത്തിയത് എന്ന് പറഞ്ഞപ്പോൾ, വേദനയുള്ള ഭാഗത്ത് അമർത്തിയിട്ടാണോ പരിശോധിക്കുന്നത് എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. വാക്കുകൾ ശ്രദ്ധിക്കണം ഇല്ലെങ്കിൽ പോലീസിനെ വിളിക്കും എന്ന് അയാളോട് തിരിച്ചു പറഞ്ഞപ്പോൾ വിളിക്കേണ്ടവരൊക്കെ വിളിക്ക് പുറത്തുവെച്ച് കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസ് എത്തിയ ശേഷമായിരുന്നു തുടർ പരിശോധന നടത്തിയത്.

Comments

COMMENTS

error: Content is protected !!