താമരശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഷാഫിയെ തട്ടിക്കൊണ്ടുപോകാന്‍ അക്രമികളെത്തിയ വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അജ്ഞാതര്‍ തട്ടികൊണ്ടുപോയ താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി ഷാഫിയുടെ മൊബൈല്‍ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചത് കരിപ്പൂര്‍ ഭാഗത്തു നിന്നാണെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരിപ്പൂര്‍ വിമാനത്താവള കവാടത്തിന്റെ 200 മീറ്റര്‍ മാറിയുള്ള പെട്ടിക്കടയില്‍ നിന്നും ഫോണ്‍ കണ്ടെത്തിയത്. കടയുടെ മുകളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുണ്ടായിരുന്നത്. കട പൊളിച്ചു നീക്കുന്നതിനിടയിലാണ് ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.

ഷാഫിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന്റെ നമ്പറും വ്യാജമാണെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. മലപ്പുറത്ത് കണ്ടെത്തിയ വാഹനം ഇതുമായിബന്ധമില്ലാത്തതാണെന്നും പൊലീസിന് വ്യക്തമായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാഫിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

Comments
error: Content is protected !!