തുറന്നുവിട്ട സ്ഥലത്ത് നിന്ന് 3 കിലോ മീറ്റർ അകലെ അരിക്കൊമ്പൻ; ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സന്ദേശമെത്തി
പെരിയാര്‍ കടുവ സങ്കേതത്തിലെ വനമഖലയില്‍ ഇറക്കിവിട്ട സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മേദകാനം ഭാഗത്താണ് അരിക്കൊമ്പന്‍ എത്തിയിരിക്കുന്നത്. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സന്ദേശം ഞായറാഴ്ച്ച രാത്രി ലഭിച്ചു.
മയക്കുവെടിയുടെ ആലസ്യത്തില്‍ നിന്ന് ഇന്ന് ഉച്ചയോടെ പൂര്‍ണമായും മുക്തി നേടിയേക്കും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയില്‍ ഇറങ്ങില്ലെന്നാണ് വനം വകുപ്പ് കരുതുന്നത്. റേഡിയോ കോളര്‍ വഴിയുള്ള നിരീക്ഷണം തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിവിധ വകുപ്പുകളുടെ ടീം വര്‍ക്കാണ് ദൗത്യം വിജയത്തിലെത്തിച്ചതെന്ന് അരിക്കൊമ്പന്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയ സിസിഎഫ് ആര്‍.എസ്. അരുണ്‍ പറഞ്ഞു. നാട്ടുകാരും ആരോഗ്യവകുപ്പും വനം വകുപ്പും കെഎസ്ഇബിയും അടക്കം ചേര്‍ന്നുള്ള ടീം വര്‍ക്കിന്റെ വിജയമാണിത്. നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണെന്നും അരുണ്‍ വിശദീകരിച്ചിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ നാലേടെയാണ് അരിക്കൊമ്പനെ പെരിയാര്‍ വനമേഖലയില്‍ തുറന്നുവിട്ടത്.