തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സസ്പെന്‍ഡ് ചെയ്ത ഡോക്ടറെ തിരിച്ചെടുക്കാന്‍ വിദ്യാര്‍ഥി പ്രക്ഷോഭം
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സസ്പെന്‍ഡ് ചെയ്ത ഡോക്ടറെ തിരിച്ചെടുക്കാന്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടങ്ങി. വാഹനാപകടത്തില്‍ മരിച്ച രോഗിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവത്തില്‍ നിരപരാധിയായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത സംഭവത്തിലാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോക്ടര്‍ പി ജെ ജേക്കബിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രക്ഷോഭം തുടരുകയാണ്. വാഹനാപകടത്തില്‍ മരിച്ച രോഗിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ വിട്ടുകൊടുത്തതിനു പിന്നില്‍ മറ്റു രണ്ടു ഡോക്ടര്‍മാര്‍ക്കായിരുന്നു ഉത്തരവാദിത്വം. എന്നാൽ അവര്‍ക്കെതിരെ നടപടിയെടുക്കാതെ നിരപരാധിയായ ഡോക്ടര്‍ പി ജെ ജേക്കബിനെ പുറത്താക്കിയതാണ് പ്രതിഷേധത്തിനു കാരണം. ഒരു മണിക്കൂര്‍ ഒ പി ബഹിഷ്ക്കരിച്ച് മെഡിക്കല്‍ കോളജിലെ ഭൂരിഭാഗം ഡോക്ടര്‍മാരും ഇതിനെതിരെ സമരം നടത്തി. ഇതിനു പിന്നാലെയാണ്, മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രക്ഷോഭം തുടങ്ങിയത്.
വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്യാംപസിൽ പ്രതിഷേധ പ്രകടനം നടത്തി. മുദ്രാവാക്യം വിളിച്ച് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറി നടന്നതായാണ് ആക്ഷേപം ഉയർന്നിട്ടുണ്ട്.