തെരുവ് നായ ശല്യം: സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകിയേക്കുംപ്രശ്ന പരിഹാരത്തിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടും കോടതിക്ക് സമർപ്പിക്കും

കൊച്ചി: തെരുവു നായ ശല്യം പരിഹരിക്കാനുള്ള നടപടികൾ സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകിയേക്കും. പ്രശ്ന പരിഹാരത്തിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടും സർക്കാർ കോടതിക്ക് സമർപ്പിക്കും.

കഴിഞ്ഞ ദിവസം പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി തെരുവുനായ പ്രശ്‌നം പരിഗണിച്ചത്. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട ചില ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം തേടി. ചില നടപടികൾ സർക്കാർ സ്വീകരിച്ചതായി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഇന്ന് കൃത്യമായി രേഖാമൂലം വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശം. അതോടൊപ്പം തന്നെ അമിക്കസ് ക്യൂറി കോടതിയെ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.

ചില ഇടങ്ങളിൽ നാട്ടുകാർ നായകളെ കൊലപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും നാട്ടുകാർ അത്തരത്തിൽ വലിയ പ്രതിഷേധത്തിലാണെന്നുമാണ് അമിക്കസ് ക്യൂറി അറിയിച്ചത്. ഇതേത്തുടർന്ന് ക്ഷേമ സംസ്ഥാനമെന്ന നിലയിൽ ജനങ്ങളുടെ താലപര്യത്തിനൊപ്പം തന്നെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനും ശ്രദ്ധ ചെലുത്തണമെന്നും കോടതി നിർദേശിച്ചു. അനാവശ്യമായി നായകളെ ഉപദ്രവിക്കരുതെന്ന സർക്കുലറും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!