ദുരൂഹ മരണങ്ങളിലെല്ലാം ഡി എന്‍ എ പരിശോധന നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

ദുരൂഹ മരണങ്ങളിലെല്ലാം ഡി എന്‍ എ പരിശോധന നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്  നിര്‍ദേശം നല്‍കി. ക്രൈംബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.

 

കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം എന്നിവയിൽ ആദ്യംതന്നെ ഡി എന്‍ എ പരിശോധന നടത്താത്തത് പിന്നീട് കേസന്വേഷണത്തെ ബാധിക്കും.  ലൈംഗികാതിക്രമ കേസുകളില്‍ ആരോഗ്യപരിശോധനയും ദുരൂഹമരണങ്ങളിലും കൊലപാതകങ്ങളിലും മൃതദേഹപരിശോധനയും നടത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നുവെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കള്‍ ഡി എന്‍ എ പരിശോധനയ്ക്ക് അയക്കുകയോ ഇക്കാര്യം സയന്റിഫിക് ഓഫീസര്‍മാരോട് ആവശ്യപ്പെടുകയോ ചെയ്യാതിരിക്കുന്നതാണ് പ്രധാനവീഴ്ച. പിന്നീട് പരിശോധനകള്‍ ആവശ്യമായാല്‍ സാംപിളുകള്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടാകും. ഇതൊക്കെ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇതുകണക്കിലെടുത്താണ് പുതിയ നിര്‍ദേശം. പരിശോധന നടത്തുമ്പോള്‍ മറ്റു വസ്തുക്കളുടെ സാന്നിധ്യം ഇരയുടെ ശരീരത്തില്‍ നിന്നോ മൃതദേഹത്തില്‍നിന്നോ കിട്ടിയാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഡി എന്‍ എ പരിശോധനയ്ക്ക് അയക്കണം. തുടര്‍ന്നുള്ള പരിശോധനകള്‍ക്കായി സൂക്ഷിക്കാന്‍ സാംപിള്‍ സയന്റിഫിക് ഓഫീസര്‍ക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.
Comments

COMMENTS

error: Content is protected !!