നാളികേര ഉല്‍പ്പന്ന ഫാക്ടറി പ്രവര്‍ത്തനോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കോഴിക്കോട്‌: അടച്ചു പൂട്ടല്‍ ഭീഷണിയുടെ വക്കില്‍ നിന്നാണ് നാളികേര വികസന കോര്‍പ്പറേഷന്‍ ഇന്ന് കാണുന്ന നിലയില്‍ എത്തിയിരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ.സുനില്‍കുമാര്‍ പറഞ്ഞു. എലത്തൂരില്‍ നാളികേര ഉല്‍പ്പന്ന ഫാക്ടറി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന്റെ വിപണിയും ന്യായമായ വിലയും ഉറപ്പു വരുത്തുന്നതിനായി വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നാളികേര വികസന കോര്‍പ്പറേഷന്‍ വിപണിയില്‍ ഇറക്കുന്നുണ്ട്.

നാളികേരത്തില്‍ നിന്നും വിവിധ ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിച്ചെടുത്ത് ഈ മേഖലയില്‍ സമ്പൂര്‍ണമായ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് മന്ത്രി പറഞ്ഞു.  ഇതിനായി 1.5 കോടി ചെലവഴിച്ചാണ് എലത്തൂരില്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്. നാളികേരാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നതിന്റെ ഭാഗമായി കേരജം ബ്രാന്‍ഡില്‍ വെളിച്ചെണ്ണ, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, നീര, കോക്കനട്ട് പൗഡര്‍, ഫ്രോസണ്‍ ഗ്രേറ്റഡ് കോക്കനട്ട് എന്നിവ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.
എലത്തൂര്‍ മുഖ്യ കാര്യാലയത്തില്‍ മറ്റ് ഉല്‍പന്നങ്ങളായ കേരജം കേശാമൃത് ഹെയര്‍ ഓയില്‍, കോക്കനട്ട് ഓയില്‍ സോപ്പുകള്‍, കോക്കനട്ട് ചിപ്‌സ്, കോക്കനട്ട് ചമ്മന്തിപൊടി തുടങ്ങിയവയുടെ നിര്‍മാണവും ആരംഭിക്കും. നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.നാരായണന്‍, കൗണ്‍സിലര്‍ മനോഹരന്‍ മാങ്ങാറിയില്‍,  കെ.എസ്.സി.ഡി. സി. ഡയറക്ടര്‍മാരായ പി.വിശ്വന്‍, എ.എന്‍.രാജന്‍, പി.ടി.ആസാദ്, മാനേജിങ് ഡയറക്ടര്‍ എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!