പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിൻറെ പക്ഷിക്ക് കുടിനീർ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിൻറെ (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയോൺമെൻറ്) പക്ഷിക്ക് കുടിനീർ പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ വിദ്യാലയ വളപ്പുകളിലും വിദ്യാർത്ഥികളുടെ വീടുകൾക്ക് സമീപവും പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കുമായി ഒരു പരന്ന പാത്രത്തിൽ വെള്ളം കരുതുന്ന പദ്ധതിയാണ് ഇത്. ഇത് പത്താം വർഷമാണ് സേവ് പക്ഷിക്ക് കുടിനീർ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുതിയറ ബി ഇ എം യു പി സ്കൂളിൽ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ നിർവഹിച്ചു. കാലാവസ്ഥ വ്യതിയാനത്തിന് കാരണക്കാരൻ മനുഷ്യനല്ലാതെ മറ്റൊരു ജീവിയും അല്ല എന്ന് അദ്ദേഹം പറഞ്ഞു. വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. കോഴിക്കോട് ഡിഇഒ കെ പി ധനേഷ് അതിഥിയായി. പക്ഷി നിരീക്ഷകൻ ജികെ പ്രശാന്ത് പക്ഷികളെ കുറിച്ച് പ്രഭാഷണം നടത്തി. ഫിയോണ ലിനു പ്രബന്ധം അവതരിപ്പിച്ചു. സെഡ് എ സൽമാൻ, പി എൽ ജെയിംസ്, എംജി ബൽരാജ്, എം ഷെഫീക്ക്, സന്ധ്യ കരണ്ടോട്, ഷജിർഖാൻ വയ്യാനം തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളുടെ വീടുകൾക്ക് സമീപവും പക്ഷികൾക്കായി കുടിവെള്ളം ഒരുക്കണം എന്ന് സംഘാടകർ അഭ്യർത്ഥിച്ചു. പക്ഷികൾക്ക് കുടിനീർ ഒരുക്കിയതിന്റെ പടം അടിക്കുറിപ്പോടെ 9447262801 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യണം. മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകും.