പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

കോഴിക്കോട് നടക്കാവിൽ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി പത്തൊൻപത് വയസുള്ള മുഹമ്മദ്‌ ആനിഖ് ആണ് മരിച്ചത്. ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി.

ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. തിങ്കളാഴ്ച ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

ഞായറാഴ്ച ഉച്ച തിരിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീട്ടിലായിരുന്നു സംഭവം. ചെന്നൈ എസ്ആർഎം കോളജിൽ റെസ്പറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായ ആനിഖ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഹാജര്‍ കുറവെന്ന പേരില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷം കോളേജിൽ നിന്നും അറിയിപ്പ് വന്നു. ഇതിന് ശേഷം അനീഖ് കടുത്ത നിരാശയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയ സമയത്തായിരുന്നു ആനിഖ് ജീവനൊടുക്കിയത്. വീട്ടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആനിഖിനെ ബന്ധുക്കള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Comments

COMMENTS

error: Content is protected !!