പിങ്ക് പൊലീസ് അപമാനിച്ച സംഭവം: എട്ട് വയസുകാരിക്ക് സർക്കാർ നഷ്ടപരിഹാരം കൈമാറി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ എട്ട് വയസുകാരിക്ക് സർക്കാർ നഷ്ടപരിഹാരം കൈമാറി. ഹൈക്കോടതി നിർദ്ദേശിച്ച നഷ്ടപരിഹാര തുകയായ 1,75,000രൂപ കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച സിവിൽ പൊലീസ് ഓഫീസർ രജിതയിൽ നിന്നും ഈടാക്കും. 

കഴിഞ്ഞ ഡിസംബർ 22നാണ് എട്ട് വയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്. 

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒടുവിൽ പൊലീസ് വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്റെ പരാതിയിൽ പറയുന്നത്. ഇത് കുട്ടിയെ മാനസികമായി തളർത്തിയെന്നും പരാതിയിൽ പറയുന്നു.

Comments

COMMENTS

error: Content is protected !!