പെരുന്നാൾ. ആഘോഷങ്ങളിൽ കർശന നിയന്ത്രണങ്ങൾ
ജില്ലയിൽ ബലി പെരുന്നാൾ പ്രാർത്ഥനയും ആഘോഷവും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രോഗവ്യാപനത്തിന് ഇടനൽകാത്തവിധം നിർവ്വഹിക്കാൻ ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ മത സാമുദായിക നേതാക്കളുടെ യോഗം തീരുമാനിച്ചു.
സംസ്ഥാന തലത്തിൽ കോവിഡ് രോഗികൾ കൂടുതലുളള ജില്ലകളിലൊന്നാണ് കോഴിക്കോടെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മുന്നിലാണ്. ഈ സാഹചര്യത്തിൽ ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പള്ളികളിലെ പ്രാർത്ഥനയിൽ 40 പേരിൽ കൂടരുത്. കൂട്ടം കൂടി ഭക്ഷണം കഴിക്കുന്നതും വിതരണം ചെയ്യുന്നതും ഒഴിവാക്കണം.
ആലിംഗനവും ഹസ്തദാനവും രോഗ പകർച്ചക്ക് സാഹചര്യമൊരുക്കും. കുട്ടികളും പ്രായം കൂടിയവരും ആരോഗ്യ സുരക്ഷ മുൻ നിർത്തി ആളുകൾ കൂടുന്ന ഇടങ്ങളിൽ പങ്കെടുക്കരുത്. പൊതു സ്ഥലങ്ങളിൽ അറവ് അനുവദനീയമല്ല. വീടുകളിലേക്കുള്ള മാംസ വിതരണത്തിന് വോളണ്ടിയർമാരെ നിശ്ചയിക്കണം. പള്ളികളിൽ സാനിറ്റൈസ് ചെയ്യുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പ്രാർത്ഥനാവേളയിൽ ജനാലകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പു വരുത്തണം. കൂടുതൽ സമയം പള്ളികളിൽ ചെലവിടുന്നത് നിരുത്സാഹപ്പെടുത്തണമെന്നും കലക്ടർ പറഞ്ഞു.