പേരാമ്പ്രയിൽ സ്‌ഫോടകവസ്തു എറിഞ്ഞ് അക്രമം; അഞ്ചുപേർക്ക് പരിക്ക്
പേരാമ്പ്ര: ഹൈസ്കൂൾ സ്റ്റോപ്പിനുസമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ അക്രമത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര ഹൈസ്കൂളിന് സമീപം താമസിക്കുന്ന നടുപ്പറമ്പിൽ രാഹുൽദാസ് (29), അരീപ്പൊയിൽമീത്തൽ ഗിരീഷ് (38), അരീപ്പൊയിൽമീത്തൽ വിജീഷ് (33), തൈവച്ചപറമ്പിൽ മിഥുൻലാൽ (32), തൈവച്ചപറമ്പിൽ സജിത്ത് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമം നടത്തിയത്.
നേരത്തെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് സംഭവെമെന്നാണ് പോലീസ് നിഗമനം. രാത്രി ഒമ്പതോടെ വാഹനത്തിൽ സ്ഥലത്തെത്തിയ പത്തോളം പേരടങ്ങിയ സംഘം ആയുധങ്ങളുമായി അക്രമം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. റോഡിന് സമീപം നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയും കടയിലും അക്രമം ഉണ്ടായി. ഒരാളെ നാട്ടുകാർ പിടികൂടിയെങ്കിലും സ്ഫോടകവസ്തു എറിഞ്ഞ് ഭീതി പരത്തിയശേഷം എല്ലാവരും രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. അക്രമികൾ യാത്രചെയ്ത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന
Comments