പോസ്റ്റ് മോർട്ടം ടേബിളിൽ നിന്നും ഉയിർത്തെഴുന്നേറ്റയാൾ അവസാനം മരണത്തിന് കീഴടങ്ങി
പോസ്റ്റ്മോർട്ടം ടേബിളിൽ തലയോട്ടി പൊട്ടിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ജീവൻ തിരിച്ചുകിട്ടിയയാളെ 50 വർഷങ്ങൾക്ക് ശേഷം മരണം തട്ടിയെടുത്തു. കൊച്ചി സ്വദേശി അബ്ദുൽ ജബ്ബാർ (74) മാഹിയിൽ അന്തരിച്ചു. മാഹി പുത്തലത്തായിരുന്നു ഇദ്ദേഹത്തിൻ്റെ താമസം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിലിരിക്കെയാണ് അന്ത്യം.
അരനൂറ്റാണ്ട് മുമ്പ് ബോംബെയിലേക്കുള്ള യാത്രക്കിടെ പുണെക്കടുത്തുണ്ടായ ബസ്സപകടത്തിൽ മരിച്ചതാണ്. ജീവൻ നഷ്ടമായ മറ്റുള്ളവർക്ക് ഒപ്പം കിടത്തി. പോസ്റ്റ്മോർട്ടത്തിന് അയച്ചു. തലയോട്ടി പൊട്ടിക്കുന്നതിനായി മെഡിക്കൽ അറ്റൻ്റൻ്റ് കണ്ണിന് മുകളിലായി നെറ്റിയിൽ ചുറ്റിക വെച്ച് അടിച്ചു.
അടിയേറ്റതും മരിച്ചയാളുടെ കൈ ചെറുതായി ചലിച്ചതായി കൂടെയുണ്ടായിരുന്ന ഡോക്ടർക്ക് സംശയം തോന്നി. സൂക്ഷ്മമായി പിന്നെയും പരിശോധിച്ചു. വാർഡിലേക്ക് തിരികെ വിട്ടു. തുർന്നുള്ള ചികിത്സയിൽ ജീവൻ്റെ തുടിപ്പുകൾ വീണ്ടെടുക്കാനായി. തലയോട്ടിയിൽ ഏറ്റ അടിയിൽ ശേഷിച്ച ജീവിത കാലം മുഴുവൻ ഒരു കണ്ണ് പ്രവർത്തന ക്ഷമമായില്ല. എങ്കിലും മരണത്തെ മറികടന്ന് 50 വർഷങ്ങൾ പിന്നെയും പിന്നിട്ടു.