പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂരിൽ നിന്ന്

ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂരിൽ നിന്ന്. കണ്ണൂർ ചൊവ്വയിലെ ലോക്‌നാഥ് കോ- ഓപ്പ് വീവിംഗ് സൊസൈറ്റിയിൽ കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട് നിർമിക്കുന്ന കുർത്തയാണ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കുന്നത്.   മോദിയ്ക്ക് പുറമേ മറ്റ് പ്രമുഖർക്കായും കുർത്ത ഒരുക്കുന്നുണ്ട്.

ഹാൻഡ്‌‌ലൂം ആന്റ് ടെക്‌‌സ്റ്റൈൽ സ്റ്റേറ്റ് ഡയറക്‌ടർ കെ എസ് അനിൽകുമാറിന്റെ നിർദേശാനുസരണം ലോക്‌നാഥ് വീവേഴ്‌സ് സെക്രട്ടറി പി വിനോദ് കുമാർ ഓണക്കോടി നിർമിക്കുന്നതിന്റെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് എ പവിത്രന്റെ പിന്തുണയും കൂടിയായതോടെ ധൈര്യം ഇരട്ടിയായി.

കണ്ണൂർ വാരത്തെ നെയ്ത്തുകാരി കെ ബിന്ദുവാണ് പ്രധാനമന്ത്രിയ്ക്കുള്ള ഓണസമ്മാനം നെയ്‌തെടുക്കുന്നത്. ഇതിന്റെ നിർമാണപ്രവ‌ർത്തനങ്ങൾ ആരംഭിച്ചിട്ട് ഒരാഴ്‌ചയായി. അതീവശ്രദ്ധ വേണ്ടതിനാൽ ദിവസം മൂന്നുമീറ്റർ തുണി മാത്രമേ നെയ്‌തെടുക്കാൻ സാധിക്കുകയുള്ളൂ. കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ളസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് മോദിയ്ക്കുള്ള കുർത്ത തുന്നതിനുള്ള തുണിയുടെ നിറങ്ങളും പാറ്റേണും രൂപകൽപ്പന ചെയ്തത്. ഇളംപച്ച, റോസ്, വെള്ള, ചന്ദനനിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ചേർത്താണ് കുർത്ത ഡിസൈൻ ചെയ്തിരിക്കുന്നത്. കുത്തനെയുള്ള വരെയാണ് മറ്റാരു പ്രത്യേകത. ദേശീയ കൈത്തറി ദിനമായ തിങ്കളായഴ്‌ച കുർത്ത തുണി തിരുവനന്തപുരത്തെത്തിക്കും. ഹാൻടെക്‌സിന്റെ തിരുവനന്തപുരത്തെ തുന്നൽകേന്ദ്രത്തിലാണ് കുർത്ത തയ്‌ച്ചെടുക്കുന്നത്.

Comments

COMMENTS

error: Content is protected !!