പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ പിഞ്ചുകുഞ്ഞ്; ‘ഇന്ത്യ’ എന്ന് പേരിട്ട് അമ്മയെ തിരഞ്ഞ് പൊലീസ്

വാഷിങ്ടന്‍∙ അമേരിക്കയിലെ ജോര്‍ജിയയില്‍ വഴിയരുകില്‍ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന് ‘ഇന്ത്യ’യെന്നു പേരിട്ട് അമ്മയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്.

 

പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയതിന്റെ വിഡിയോ പുറത്തുവിട്ടു. ജോര്‍ജിയയിലെ കുമ്മിങ്‌സില്‍ ജൂണ്‍ ആറിനു വഴിയരികില്‍നിന്നാണു കുഞ്ഞിനെ കണ്ടെത്തിയത്. വഴിയരികിലെ കുറ്റിക്കാട്ടില്‍നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുവെന്നു നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ കുരുന്നിനെ കണ്ടെത്തിയത്. തുടര്‍ന്നു കുഞ്ഞിനെ ഇന്ത്യയെന്നു പേരിട്ടെന്നും അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ ഭാഗമായാണു ചൊവ്വാഴ്ച വിഡിയോ പുറത്തുവിട്ടത്.

 

പ്ലാസ്റ്റിക്ക് കൂട് പൊട്ടിച്ചു കുഞ്ഞിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്. തുടര്‍ന്നു കുഞ്ഞിനെ മെഡിക്കല്‍ സംഘത്തിനു കൈമാറി. ബ്ലാങ്കറ്റില്‍ പൊതിഞ്ഞാണു കുരുന്നിലെ കൊണ്ടുപോയത്. പൊലീസ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

 

കുഞ്ഞിനെ അമ്മയെ കണ്ടെത്താനായി ബേബിഇന്ത്യ എന്ന ഹാഷ് ടാഗില്‍ നിരവധി പേര്‍ വിഡിയോ ഷെയര്‍ ചെയ്തു. അമ്മത്തൊട്ടില്‍ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നു പലരും ആവശ്യപ്പെട്ടു. വിഡിയോ കണ്ടിട്ട് കണ്ണീരടക്കാന്‍ കഴിയുന്നില്ലെന്നും കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പലരും ട്വിറ്ററില്‍ പ്രതികരിച്ചു.
Comments

COMMENTS

error: Content is protected !!