ഫോണില്‍ പാട്ട് വച്ചതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തി
കൊപ്പം: മൊബൈലിൽ ഉറക്കെ പാട്ട് വച്ചതിന് ജ്യേഷ്ഠനെ അനുജൻ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊപ്പത്താണ് സംഭവം നടന്നത്. കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു(40)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സാബുവിന്റെ അനുജൻ സക്കീറിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം നടന്നത്. ഫോണിൽ പാട്ട് ഉറക്കെ വച്ചതിന് സാബുവും സക്കീറുമായി തർക്കമുണ്ടാവുകയായിരുന്നു. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി.
ചികിത്സയിലായിരുന്ന സാബു ഇന്നു പുലർച്ചെ അഞ്ച് മണിക്കാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ള മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.