ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി

തനിക്കെതിരേയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയുടെ വിശദീകരണം നൽകി . ഒളിവിലിരുന്നുകൊണ്ടാണ് കെപിസിസിക്ക് എല്‍ദോസ് വിശദീകരണം നല്‍കിയത്. കെ പി സി സി ഓഫീസില്‍ വക്കീല്‍ മുഖാന്തരമാണ് കുറിപ്പ് എത്തിച്ചത്.നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസിന്‍റെ വിശദീകരണം. 

പി ആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എല്‍ദോസ് പറയുന്നു. പാർട്ടി നടപടി എടുക്കും മുൻപ് തന്നെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എൽദോസ് നല്‍കിയിട്ടുണ്ട്. 

ഒളിവിലിരിക്കുന്നത് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് പുറത്തുവന്നാല്‍ അറസ്റ്റിനെ കുറിച്ചടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവുമെന്നും എല്‍ദോസ് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജാമ്യാപേക്ഷ പരിഗണിച്ച ശേഷം പുറത്തുവരുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എല്‍ദോസ് പറയുന്നുണ്ട്.

എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണ കുറിപ്പ് ലഭിച്ചതായി കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരനും സ്ഥിരീകരിച്ചു. കത്ത് പരിശോധിച്ചിട്ടില്ലെന്നും കെ പി സി സി ഓഫീസിലെത്തി പരിശോധിച്ച ശേഷം ഉചിതമായ നടപടിയുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു. എം എല്‍ എയുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലന്നും സുധാകരന്‍ വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!