ബസ് സർവീസ് നിർത്തി സമരത്തിനില്ലെന്നും അനിശ്ചിതകാല നിരാഹാര സമരം ജൂൺ അഞ്ച് മുതൽ നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

ബസ് സർവീസ് നിർത്തി സമരത്തിനില്ലെന്നും അനിശ്ചിതകാല നിരാഹാര സമരം ജൂൺ അഞ്ച് മുതൽ തിരുവനന്തപുരത്ത് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. തൃശൂരിൽ നടന്ന സമരപ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം. 

മരണം വരെ നിരാഹാരം കിടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് കൺവൻഷനിൽ തീരുമാനിച്ചു.  വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്നും ഇന്നലെ സമരം പ്രഖ്യാപിച്ച ബസ്  ഉടമകളുടെ സംഘടനയ്ക്കല്ല ശക്തിയെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. യഥാർത്ഥ സംഘടന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളാണെന്നും അവർ പറയുന്നു.

അതേസമയം  സമരത്തിലുറച്ച് നിൽക്കുകയാണ് സ്വകാര്യ ബസുടമകൾ. സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകൾ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ചയിൽ മുന്നോട്ട് വെച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു.

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഇതോടെ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകിയതായും സമരസമിതി കൺവീനർ ടി. ഗോപിനാഥ് അറിയിച്ചു. വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ 5 രൂപയാക്കണം,കൺസഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണം ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തണം എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. ചർച്ചയിൽ ഈ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. യാതൊരു  ഉറപ്പും ലഭിച്ചില്ലെന്നും അതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ടി. ഗോപിനാഥ് വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!