ബൈപ്പാസ് നിർമ്മാണ കമ്പനിയായ വഗാഡ് പൊതുസ്ഥലത്ത് വീണ്ടും മാലിന്യം തള്ളി. നാട്ടുകാർ ഇടപെട്ട് തടഞ്ഞു
കൊയിലാണ്ടി: ബൈപ്പാസ് നിർമ്മാണ കരാർ ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ ലേബർ ക്യാമ്പിലെ ശുചിമുറി മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ തള്ളുന്നത് നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ചയായിരുന്നു സംഭവം. നന്തി പൊന്നാട്ടിൽ ഭാഗത്ത് ഒഴുക്ക് വെള്ളത്തിൽ ഒഴുക്കുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തി തടയുകയായിരുന്നു. മൂടാടി ചാലിൽ ഭാഗത്ത് വിശാലമായ വയലിലേക്ക് ശുചി മുറി മാലിന്യം ഒഴുക്കുമ്പോൾ പരിസരവാസികൾ തടഞ്ഞതിനെത്തുടർന്ന് പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, പപ്പൻ മൂടാടി, അസി.സെക്രട്ടറി ടി ഗിരീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സി കെ ഷീന, ജെ എച്ച് ഐമാരായ പി രതീഷ്, എം പി ഷനോജ്, തുടങ്ങിയവർ സ്ഥലത്തെത്തി. ലോറിയേയും ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐ ബാബുരാജിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ മാസം ഇതേ കമ്പനി പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് ജില്ലാ കലക്ടർ ഇടപ്പെട്ടാണ് പരിഹരിച്ചത്.