ഭാര്യയെ ഭീഷണിപ്പെടുത്താൻ സ്ഫോടക വസ്തുവുമായി എത്തിയ യുവാവ് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു
തിരുവനന്തപുരം വെഞ്ഞാറമ്മൂടിൽ കയ്യിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാൽപ്പത്തഞ്ചുകാരൻ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര സ്വദേശിയായ പുത്തന്‍ വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്.
ഭാര്യയെ ഭയപ്പെടുത്താൻ സ്ഫോടകവസ്തുവുമായി വീട്ടിലേക്ക് എത്തിയതായിരുന്നു. വഴക്കിനും തർക്കങ്ങൾക്കും ഇടയിൽ അബദ്ധത്തിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഇതിനെ തുടന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. വീടിന് പുറത്ത് നിൽക്കുമ്പോഴാണ് സ്ഫോടനം നടന്നത്.
പാറമടയിൽ തൊഴിലാളിയാണ് മരിച്ച മുരളീധരൻ. അവിടെ നിന്നാവും സ്ഫോടക വസ്തു ലഭിച്ചത് എന്നാണ് നിഗമനം. പാറ പൊട്ടിക്കാനുപയോഗിക്കുന്ന ഉഗ്ര സ്ഫോടന ശേഷിയുള്ള രാസവസ്തുവാണ്.
ഭാര്യ സരിതയുമായി വഴക്കിട്ട് പിണങ്ങിയിരിക്കയായിരുന്നു മുരളീധരൻ. ശനിയാഴ്ച ഉച്ചയോടെയാണ് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയത്. 15 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ട് ആൺമക്കളുണ്ട് ഇവർക്ക്.